'ഭരണം പോകുമെന്നൊന്നും നോക്കില്ല, തീരുമാനം എടുത്തുകളയും'; കെ.കെ രമയ്ക്ക് പയ്യന്നൂര്‍ സഖാക്കളുടെ വധഭീഷണി

'ഭരണം പോകുമെന്നൊന്നും നോക്കില്ല, തീരുമാനം എടുത്തുകളയും'; കെ.കെ രമയ്ക്ക് പയ്യന്നൂര്‍ സഖാക്കളുടെ വധഭീഷണി

തിരുവനന്തപുരം: ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമയ്‌യ്ക്ക് വധ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്നൊന്നും നോക്കില്ല 'തീരുമാനം' എടുത്തുകളയുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് രമയ്ക്ക് കത്ത് ലഭിച്ചത്. എംഎല്‍എ ഹോസ്റ്റല്‍ അഡ്രസിലേയ്ക്കാണ് ഭീഷണിക്കത്ത് വന്നത്.

സംഭവത്തില്‍ തെളിവടക്കം രമ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കെ.കെ രമയക്കെതിരേ എം.എം മണിയുടെ അധിക്ഷേപം വലിയ വിവാദമായിരുന്നു. ഒടുവില്‍ സ്പീക്കറുടെ റൂളിങ്ങിനെ തുടര്‍ന്ന് മണി പരാമര്‍ശം പിന്‍വലിച്ചു.

'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എം.എം മണിയുടെ പ്രസംഗം. എം.എം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചിരുന്നു.

സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീമും രമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിന് കിട്ടിയ പാരിതോഷികമാണ് എം.എല്‍.എ സ്ഥാനം. ഇക്കാരണം കൊണ്ട് അഹങ്കരിക്കേണ്ട. വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലു വിളിക്കുകയാണ് എന്നായിരുന്നു എളമരം വടകര ഒഞ്ചിയത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.