കെ.കെ രമയ്‌ക്കെതിരായ വധഭീഷണിയിൽ നടപടിയെടുക്കണം; ഒടുങ്ങാത്ത പക സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാർ: കെ സുധാകരന്‍

കെ.കെ രമയ്‌ക്കെതിരായ വധഭീഷണിയിൽ നടപടിയെടുക്കണം; ഒടുങ്ങാത്ത പക സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാർ: കെ സുധാകരന്‍

തിരുവനന്തപുരം: കെ.കെ രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം നേതാക്കള്‍ കെ.കെ രമയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും സുധാകരന്‍ വ്യക്തമായി.

മുഖ്യമന്ത്രിടെയും സര്‍ക്കാരിന്റെയും തെറ്റായ നയങ്ങളെ തുറന്ന് കാട്ടിയതിന്റെ പേരിലാണ് കെ.കെ രമയ്ക്ക് വധഭീഷണി ഉണ്ടായത്. ഒടുങ്ങാത്ത പക സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാർ. ടി.പി ചന്ദ്രശേഖരനെ വധിച്ചശേഷവും കെ.കെ രമയെ മാനസികമായി തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സിപിഎം തുടരെ ശ്രമിച്ചതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.

ടി.പിയുടെ മരണശേഷവും ആ ആത്മാവിനെ കുലംകുത്തിയെന്ന് വിളിച്ച്‌ അധിക്ഷേപിച്ച മുഖ്യമന്ത്രി എന്തും ചെയ്യുന്ന മനോനിലയിലേക്ക് അധപതിച്ചു. ടി.പിയുടെ ഘാതകരെ കണ്ണിലെ കൃഷ്ണമണിപോലെ തീറ്റിപോറ്റുന്ന സിപിഎമ്മിന്റെ അടുത്ത ലക്ഷ്യം കെ.കെ രമയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുയെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭയില്‍ കെ.കെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. രമയുടെ ജീവന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.