കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്‍പെന്‍ഷന്‍. എസ്.ഐ എം. നിജീഷ്, എ.എസ്.ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.
വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച വടകര കല്ലേരി സ്വദേശി സജീവനാണ് (42) വ്യാഴാഴ്ച രാത്രി മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ സസ്‍പെന്‍ഡ് ചെയ്തത്. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‍.പി ഹരിദാസിനെ ചുമതലപ്പെടുത്തി.
അതേസമയം സജീവനെ വടകര എസ്.ഐ നിജേഷ് മര്‍ദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. എന്നാൽ കസ്റ്റഡിയിലിരിക്കെയല്ല സജീവൻ കുഴഞ്ഞു വീണതെന്നാണ് പൊലീസുകാർ നൽകുന്ന മറുപടി.