വിവാഹിതയല്ലാത്ത അമ്മയുടെ മകനും രാജ്യത്തെ പൗരൻ; മൗലികാവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനാകില്ല: ഹൈക്കോടതി

വിവാഹിതയല്ലാത്ത അമ്മയുടെ മകനും രാജ്യത്തെ പൗരൻ; മൗലികാവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: വിവാഹിതയല്ലാത്ത അമ്മയുടെ മകനും ഇന്ത്യയുടെ പൗരനാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കാനാകില്ലെന്നും കേരള ഹൈക്കോടതി.

അച്ഛനാരെന്നറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരൊഴിവാക്കി അമ്മയുടെ മാത്രം ചേര്‍ത്ത് പുതിയത് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേരൊഴിവാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എല്ലാ സര്‍ട്ടിഫിക്കറ്റിലും ഈ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് ഗര്‍ഭിണിയായി പ്രസവിച്ച അമ്മയും മകനും നൽകിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. അവര്‍ അവിവാഹിതയായ അമ്മയുടെ മാത്രം മക്കളല്ല ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ കൂടി സന്തതികളാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുവാവും അമ്മയും സംയുക്തമായി നല്‍കിയ ഹര്‍ജിയാണ് കോടതി അനുവദിച്ചത്. അവര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഭരണഘടനയും ഭരണഘടനാ കോടതികളും ഉറപ്പാക്കുമെന്നും കോടതി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.