തൃശൂര്‍: സംസ്ഥാനത്ത് വൻ മദ്യ വേട്ട. ഓണാഘോഷങ്ങളോടനുബന്ധിച്ച് കേരളത്തെ കുടിച്ചു പൂസാക്കാൻ ചില്ലറ വില്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
തിരുവനന്തപുരം കഴക്കൂട്ടം വിജയമ്മ ടവറില്‍ പ്രകാശ്, കൊല്ലം കല്ലുവാതുക്കല്‍ കൗസ്തുഭത്തില്‍ സജി എന്നിവരാണ് ചേറ്റുവയില്‍ വച്ച് അറസ്റ്റിലായത്. വിവിധ ബ്രാന്‍ഡുകളിലുള്ള 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യം ഇവരില്‍നിന്നു പിടിച്ചെടുത്തു. കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വില്പനയ്ക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം ഭാഗത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും വാടാനപ്പള്ളി പൊലീസുമാണ് സംയുക്ത പരിശോധന നടത്തിയത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തിക സഹായം നല്‍കുന്നവരെ കുറിച്ചും പ്രതിയില്‍ നിന്നും മദ്യം വാങ്ങി വില്‍ക്കുന്നവരെയും കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.