മുഖ്യമന്ത്രിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൊലീസിനെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുന്നുവെന്ന് സ്വപ്‌ന സുരേഷ് കോടതിയില്‍

മുഖ്യമന്ത്രിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൊലീസിനെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുന്നുവെന്ന് സ്വപ്‌ന സുരേഷ് കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ പൊലീസിനെ ഉപയോഗിച്ച് തന്നെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമമെന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസുകള്‍ റദ്ദാക്കാന്‍ സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികളിലാണ് ഈ വാദങ്ങള്‍ ഉയര്‍ന്നത്.

സ്വര്‍ണക്കടത്തു കേസില്‍ ഇഡി നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണം നടത്തുകയാണെന്ന് സ്വപ്നയുടെ അഭിഭാഷകന്റെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. സമാന്തര അന്വേഷണമല്ല നടക്കുന്നത്. ഗൂഢാലോചനയില്‍ പങ്കാളിയായ ആളിന്റെ മൊഴി തന്നെ സ്വപ്നയ്ക്കെതിരെയുണ്ട്.

സ്വര്‍ണക്കടത്തു കേസില്‍ ഇഡി പലതവണ സ്വപ്നയെ ചോദ്യം ചെയ്തതാണ്. 11 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴൊന്നും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സ്വപ്ന വെളിപ്പെടുത്തുന്നത്. ഇതിനു പിന്നില്‍ സ്ഥാപിത താല്പര്യമുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയാണ്. എങ്ങനെയാണ് അവര്‍ക്ക് രഹസ്യമൊഴി നല്‍കാനാകുക ഗൂഢാലോചനക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ നല്‍കുമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വ്യക്തമാക്കി.

എന്നാല്‍ യാതൊരു തെളിവുമില്ലാതെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സ്വപ്ന മറുപടി പറഞ്ഞതിനാണ് കേസെടുത്തതെന്നും സ്വപ്നയ്ക്കു വേണ്ടി ഹാജരായ അഡ്വ. ആര്‍. കൃഷ്ണരാജ് വാദിച്ചു. വാദം പൂര്‍ത്തിയായതോടെ ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്‍ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.