തൊടുപുഴ: യുഡിഎഫിലേക്ക് ഉള്ള മടക്കം പൂർണമായും തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പറയുമ്പോൾ വരാനും പോകാനുമുള്ള പാർട്ടിയല്ല കേരള കോൺഗ്രസെന്നും മുന്നണിയിൽ സംതൃപ്തരാണെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
മധ്യകേരളത്തിലെ കേരള കോൺഗ്രസ് ശക്തി തിരിച്ചറിഞ്ഞതിനാൽ ആണ് കോൺഗ്രസിൽ ഇത്തരം ചർച്ചകൾ സജീവമാകുന്നതെന്നും പാർട്ടി വിലയിരുത്തുന്നു. എന്നാൽ ചിന്തൻ ശിബിരം പ്രമേയം യുഡിഎഫ് ക്യാമ്പിൽ കടുത്ത ഭിന്നിപ്പ് ഉണ്ടാക്കുമെന്ന് കേരള കോൺഗ്രസ് എം വിലയിരുത്തുന്നു.
മുന്നണിയിൽ കേരള കോൺഗ്രസ് എമ്മിന് ലഭിച്ച പരിഗണന ഉയർത്തിയാണ് മുന്നണിമാറ്റ ചർച്ചകളെ പാർട്ടി പ്രതിരോധിക്കുന്നത്. പറയുമ്പോൾ വരാനും പോകാനുമുള്ള പാർട്ടിയല്ല കേരള കോൺഗ്രസ് എന്നായിരുന്നു പാർട്ടി നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ പ്രതികരണം. സമീപകാലത്ത് ഇത്തരം ചർച്ചകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം മുന്നണിയിൽ ചർച്ച ചെയ്യുന്നതിന് മുമ്പ് ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കോൺഗ്രസ് നടത്തുന്ന നീക്കങ്ങളിൽ ജോസഫ് വിഭാഗം അതൃപ്തി അറിയിച്ചു. എന്നാൽ കേരള കോൺഗ്രസ് എം യുഡിഎഫിൽ എത്തിയാലും പാലായിൽ തന്റെ ഭൂരിപക്ഷം കൂടുമെന്നായിരുന്നു പാലാ എംഎൽഎ മാണി സി കാപ്പന്റെ പ്രതികരണം.