തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച 2019 ലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്താൻ ഒരുങ്ങുന്നു. ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
വനാതിർത്തിക്ക് പുറത്ത് ഒരു കിലോമീറ്റർ സംരക്ഷിത മേഖലയാകുമെന്ന മന്ത്രിസഭാ തീരുമാനമാണ് പുനപരിശോധിക്കുന്നത്. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ബഫര്‍ സോണില്‍ സുപ്രീം കോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തി. വനങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ വരെ ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് തിരുത്താതെ സുപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.
വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭാ തീരുമാനം പുനപരിശോധിക്കുമെന്ന് നേരത്തെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.