ബഫര്‍സോണ്‍ - അവ്യക്തതയേറെയുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ക്ക് മുഖവിലയ്‌ക്കെടുക്കാനാവില്ല: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ബഫര്‍സോണ്‍ - അവ്യക്തതയേറെയുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ക്ക് മുഖവിലയ്‌ക്കെടുക്കാനാവില്ല: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ബഫര്‍സോണ്‍ സംബന്ധിച്ച് ജൂലൈ 27ന് എടുത്തിരിക്കുന്ന മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ബഫര്‍സോണോ, പരിസ്ഥിതി ലോല പ്രദേശമോ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയെന്നാല്‍ ഇവ വനഭൂമിയിലല്ലെന്ന് വ്യക്തമാണ്. പട്ടയ, റവന്യൂ ഭൂമിയിലേയ്ക്കു മാത്രമേ വനാതിര്‍ത്തി വിട്ട് ബഫര്‍സോണ്‍ വ്യാപിപ്പിക്കാനാവൂ. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാ തീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍ നിര്‍ണ്ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുകയാണ് വേണ്ടത്.
സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം - വന്യജീവി വകുപ്പ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നടപടികള്‍ അംഗീകരിച്ചുവെന്ന് മന്ത്രിസഭാ തീരുമാനം പ്രസിദ്ധീകരിച്ചിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച നടപടികളും രേഖകളും ജനങ്ങളുടെ അറിവിലേയ്ക്കായി വനംവകുപ്പ് പുറത്തുവിടണം.
മലയോര മേഖലയിലെ ജനങ്ങളും വനം വകുപ്പും തമ്മില്‍ വന്യജീവി ആക്രമണം, ഭൂപ്രശ്‌നങ്ങളില്‍ കാലങ്ങളായി രൂപപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥ എന്നിവ നിലനില്‍ക്കുമ്പോള്‍ ബഫര്‍സോണ്‍ വിഷയത്തില്‍ തുടര്‍ നടപടികള്‍ക്കും കേസുകള്‍ നടത്തുന്നതിനുമായി വനം വകുപ്പിനെ ഉത്തരവാദിത്വമേല്‍പ്പിക്കുന്നത് ജനങ്ങള്‍ എതിർത്തേ മതിയാവൂ. കള്ളനെ കാവലേല്‍പ്പിക്കുന്നതിന് തുല്യമാണിത്.
കൃഷിയിടങ്ങളും ജനവാസമേഖലകളും ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുവെന്ന മന്ത്രിസഭാ തീരുമാനത്തില്‍ നിഗൂഢതകളേറെയുണ്ട്. നിയമസഭാ പ്രമേയവും മന്ത്രിസഭാ തീരുമാനങ്ങളും നീതിന്യായ കോടതികള്‍ മുഖവിലയ്‌ക്കെടുക്കില്ല. നിയമങ്ങളും രേഖകളുമാണ് കോടതി വിധിപ്രഖ്യാപനത്തിന് പരിഗണിക്കുന്നത്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തിയുള്ള നിയമ നിർമാണമുണ്ടാക്കാതെ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.