സംസ്ഥാനത്ത് ഇന്ന് മഴ കനക്കും:രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കുമളിയില്‍ മണ്ണിടിച്ചില്‍

 സംസ്ഥാനത്ത് ഇന്ന് മഴ കനക്കും:രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കുമളിയില്‍ മണ്ണിടിച്ചില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴ ലഭിക്കാന്‍ സാദ്ധ്യതയുള്ള രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മുതല്‍ 115.5 മില്ലി മീറ്റര്‍വരെ മഴ ലഭിക്കും. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം ശക്തി പ്രാപിക്കുകയാണ്. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചവരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

കേരളാ തീരത്ത് ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കി. ഒരു മാസം നീണ്ട മഴയ്ക്കു ശേഷം കഴിഞ്ഞ ഒരാഴ്ച്ചയായി വിവിധ ജില്ലകളില്‍ മഴ കുറവായിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് കുമളിയില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. വണ്ടിപ്പെരിയാര്‍- കുമളി റൂട്ടിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കുമളിയില്‍ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. ഏക്കറുകണക്കിന് കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.