മുഖ്യമന്ത്രിയുടെ യുഎഇ യാത്രയില്‍ ബാഗ് മറന്നുവച്ച സംഭവം: കോണ്‍സുലേറ്റിന്റെ സഹായം തേടിയത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് കേന്ദ്രം

മുഖ്യമന്ത്രിയുടെ യുഎഇ യാത്രയില്‍ ബാഗ് മറന്നുവച്ച സംഭവം: കോണ്‍സുലേറ്റിന്റെ സഹായം തേടിയത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ മറന്നു വെച്ച ബാഗ് എത്തിക്കാന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടിയത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം.

മറന്നു വെച്ച ബാഗ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വഴി അയയ്ക്കാന്‍ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് പാര്‍ലമെന്റില്‍ എന്‍.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎഇ യാത്രയിലെ മറന്നുവെച്ച ബാഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നില്ല ചോദ്യം. സംസ്ഥാന ഭരണാധികാരികള്‍ ബാഗ് മറന്നുവെച്ച സംഭവത്തില്‍ ബാഗ് എത്തിക്കാന്‍ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

ബാഗ് അയയ്ക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടില്ലെന്നും കേന്ദ്രം മറുപടി നല്‍കി. വിദേശ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ വിദേശ നയന്ത്രജ്ഞരുമായി ഇടപെടരുത് എന്നുള്ളതാണ് പ്രോട്ടോക്കോള്‍.

ഷാര്‍ജ ഭരണാധികാരിക്ക് ആതിഥേയത്വം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.