കൽപറ്റ: വാഹനാപകടത്തിൽ കാൽ നഷ്ടമായ കൽപറ്റ പുളിയാർമല സ്വദേശിയും നർത്തകനുമായ സ്വരൂപ് ജനാർദനന് അനുകൂല വിധി. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.
വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ ജഡ്ജി എസ്.കെ അനിൽ കുമാറാണ് വിധി പറഞ്ഞത്. പരാതിക്കാരനുവേണ്ടി അഡ്വ. സാബു ജോൺ ഓലിക്കൽ ഹാജരായത്.
2020 ഫെബ്രുവരി എട്ടിന് പുളിയാർ മലയിലുണ്ടായ വാഹനാപകടത്തിലാണ് സ്വരൂപിന് പരിക്കേറ്റത്. സ്വരൂപ് സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കോയമ്പത്തൂരിലും ചികിത്സിച്ചെങ്കിലും വലതുകാൽ നഷ്ടമായി.
നഷ്ടപരിഹാരമായി 1,24,42,200 രൂപയും പലിശയും കേസ് നടത്തിപ്പ് ചെലവുമുൾപ്പടെ 1,52,65,127 രൂപ സ്വരൂപിന് ഇൻഷുറൻസ് കമ്പനി നൽകണം. വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിൽനിന്ന് വിധിച്ച നഷ്ടപരിഹാരങ്ങളിൽ ഏറ്റവും വലിയ തുകയിലൊന്നാണിത്.