ദക്ഷിണ കര്‍ണാടകയില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറ് വരെ നീട്ടി; മംഗലാപുരത്ത് ഇന്ന് സമാധാന യോഗം

 ദക്ഷിണ കര്‍ണാടകയില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറ് വരെ നീട്ടി; മംഗലാപുരത്ത് ഇന്ന് സമാധാന യോഗം

ബെംഗളൂരു: കര്‍ണാടകയില്‍ നിരോധനാജ്ഞ ഇന്നും തുടരും. വൈകിട്ട് ആറ് വരെയാണ് നിയന്ത്രണങ്ങള്‍. അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും. ദക്ഷിണ കര്‍ണാടകത്തിലെ ചില പ്രദേശങ്ങളില്‍ ഓഗസ്റ്റ് ആറ് വരെ നിരോധനാജ്ഞ നീട്ടിയിട്ടുമുണ്ട്. ഇവിടങ്ങളിലെ എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും വൈകിട്ട് ആറിനകം അടച്ചിടാനാണ് നിര്‍ദ്ദേശം.

മെഡിക്കല്‍, ആശുപത്രി, എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. തുടര്‍ച്ചയായി അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു കര്‍ണ്ണാടകയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളായിരുന്നു നടപ്പാക്കിയത്. ആള്‍ക്കൂട്ടം ചേരുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ഇന്നും തുടരും.

അതിര്‍ത്തി റോഡുകളിലും താല്‍ക്കാലിക ചെക്ക് പോസ്റ്റുകളിലിമുള്ള പരിശോധനകള്‍ കാര്യക്ഷമമാക്കും. കെ.എസ്.ആര്‍.ടി.സിയില്‍ വരുന്നവരുടെ രേഖകള്‍ പരിശോധിച്ച ശേഷമേ കടത്തിവിടൂ. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരാനാണ് കര്‍ണ്ണാടക പൊലീസിന്റെ തീരുമാനം.

അതേസമയം കേരളത്തില്‍ ക്യാമ്പ് ചെയ്ത അന്വേഷണ സംഘം ഇന്നും പരിശോധന തുടരും. ഇന്ന് മംഗലാപുരത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമാധാന യോഗം സംഘടിപ്പിക്കും. മതനേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശിക നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. എഡിജിപി അലോക് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. കെ.വി രാജേന്ദ്ര, കമ്മിഷണര്‍ ശശികുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.