തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അടിയന്തര ഇടപെടലുമായി ഹൈക്കോടതി. തട്ടിപ്പുമായി ബന്ധപ്പെട്ട് കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് അറിയിക്കേണ്ടത്. വിഷയത്തില്‍ സര്‍ക്കാരിന് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും വിശദീകരണം നല്‍കണം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ടി.ആര്‍ രവിയുടേതാണ് ഉത്തരവ്.
മരിച്ച ഫിലോമിനയുടെ കുടുംബത്തെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മന്ത്രി ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസ് വളയുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. മന്ത്രി ആര്‍. ബിന്ദുവിന്റെ പരാമര്‍ശത്തില്‍ ദു:ഖമുണ്ടെന്ന് ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചിരുന്നു. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.
അതേസമയം കരുവന്നൂർ നിക്ഷേപം മടക്കി പ്രത്യേക പാക്കേജ് ഉണ്ടാക്കിയതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.