'മോഡിജി, നിങ്ങള്‍ വലിയ വിലക്കയറ്റത്തിന് കാരണമായി. എന്റെ പെന്‍സിലിനും റബ്ബറിനും വിലകൂടി': കത്തുമായി ആറു വയസുകാരി

'മോഡിജി, നിങ്ങള്‍ വലിയ വിലക്കയറ്റത്തിന് കാരണമായി. എന്റെ പെന്‍സിലിനും റബ്ബറിനും വിലകൂടി': കത്തുമായി ആറു വയസുകാരി

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആറുവയസുകാരിയുടെ കത്ത്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ ചിബ്രമൗ പട്ടണത്തില്‍ നിന്നുള്ള കൃതി ദുബെ എന്ന പെണ്‍കുട്ടിയാണ് വിലക്കയറ്റം കാരണം താന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഹിന്ദിയില്‍ എഴുതിയ കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

'എന്റെ പേര് കൃതി ദുബെ. ഞാന്‍ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. മോഡിജി, നിങ്ങള്‍ വലിയ വിലക്കയറ്റത്തിന് കാരണമായി. എന്റെ പെന്‍സിലിനും റബ്ബറിനും (ഇറേസര്‍) പോലും വിലകൂടിയിരിക്കുന്നു. മാഗിയുടെ വിലയും ഉയര്‍ന്നു. ഇപ്പോള്‍ പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലുന്നു, ഞാന്‍ എന്തു ചെയ്യണം? മറ്റ് കുട്ടികള്‍ എന്റെ പെന്‍സില്‍ മോഷ്ടിക്കുന്നുമുണ്ട്.' ആറുവയസുകാരിയുടെ കത്തില്‍ പറയുന്നു.

ഇത് തന്റെ മകളുടെ 'മന്‍ കി ബാത്ത്' ആണെന്നാണ് അഭിഭാഷകനായ പെണ്‍കുട്ടിയുടെ പിതാവ് വിശാല്‍ ദുബെ അഭിപ്രായപ്പെടുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ ഈ കത്തിനെക്കുറിച്ച് അറിഞ്ഞതെന്ന് ഛിബ്രമൗവിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അശോക് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കുട്ടിയെ ഏത് വിധത്തിലും സഹായിക്കാന്‍ തയ്യാറാണ്. അവളുടെ കത്ത് ബന്ധപ്പെട്ട അധികാരികളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ പ്രധാനമന്ത്രിയോട് കത്തിലൂടെ പരാതി പറയുന്നത് ആദ്യത്തെ സംഭവമല്ല. 2021 ജൂണില്‍ ജമ്മു കശ്മീരിലെ ഒരു ആറുവയസുകാരി കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകളോടുള്ള തന്റെ അതൃപ്തിയെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഗൃഹപാഠങ്ങളെക്കുറിച്ചും നീണ്ട ക്ലാസുകളെക്കുറിച്ചുമുള്ള അതൃപ്തി അവള്‍ തന്റെ വീഡിയോയില്‍ പങ്കുവച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.