നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

 നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. ഹര്‍ജി ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

പരിശോധനയുടെ പേരില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ട കുട്ടികള്‍ക്ക് പരീക്ഷ വീണ്ടും നടത്തണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കണം എന്നത് അടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്.

കൂടാതെ ഇത്തരം പരിശോധനയ്ക്ക് വിധേയമായ കുട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സൗജന്യ കൗണ്‍സലിങ് അടക്കം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജിക്കാരന്‍.

കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായാണ് പരാതി. കേസില്‍ എല്ലാ പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന പ്രജി കുര്യന്‍ ഐസക്, ഒബ്‌സര്‍വര്‍ ഡോ. ഷംനാദ് എന്നിവര്‍ക്കൊപ്പം ജയിലിലായ കരാര്‍ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.