എറണാകുളം അങ്കമാലി അതിരൂപത; മാർ ആൻഡ്രൂസ് താഴത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും വൈദികർ

എറണാകുളം അങ്കമാലി അതിരൂപത; മാർ ആൻഡ്രൂസ് താഴത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും വൈദികർ

കൊച്ചി : പുതിയ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആയി ചുമതല ഏറ്റതിന് ശേഷം മാർ ആൻഡ്രൂസ് താഴത്ത് വിളിച്ച് ചേർത്ത് വൈദിക സമ്മേളനം ( പ്രിസ്ബെത്തെരിയം) ഇന്ന് ബസലിക്കാ ഹാളിൽ നടന്നു. വൈദികർക്ക് മാത്രം പ്രവേശനം അനുവദിച്ച സമ്മേളനം രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് നടത്തപെട്ടത്. പതിവിന് വിപരീതമായി വൈദികർ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടില്ല എന്നത് ശ്രദ്ധേയമായി.

അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ അതിരൂപതയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. അതേസമയം തന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വൈദികരുടെയും പിന്തുണ ഉണ്ടാകണം എന്നും മാർ ആൻഡ്രൂസ് വൈദികരോട് അഭ്യർത്ഥിച്ചു. തന്നെ നിയമിച്ചത് മാർപാപ്പയാണെന്നും വത്തിക്കാൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അതിരൂപതയിൽ നടപ്പാക്കുമെന്നും അഡ്മിനിസ്ട്രേറ്റർ അസന്നിഗ്ധമായി വൈദികരോട് വ്യക്തമാക്കി.

വത്തിക്കാനും സിനഡും അംഗീകരിച്ച ഏകീകരിച്ച കുർബാന ക്രമം എത്രയും വേഗം അതിരൂപതയിൽ നടപ്പിലാക്കണം എന്നും മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. കൂടാതെ കൂരിയായും മറ്റ് ഭരണ സംവിധാനങ്ങളും നവീകരിക്കുമെന്നും ആർച്ച് ബിഷപ്പ് വൈദികരെ അറിയിച്ചു,

സിൻഡിനെ അനുസരിച്ച് ഏകീകൃത കുർബാന അർപ്പിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നറിയിച്ച് ഫാ. ജോസ് വയലിക്കോടത്ത് ഉൾപ്പെടെ ഏതാനും വൈദികർ യോഗം ബഹിഷ്‌കരിച്ച് പുറത്തേയ്ക്ക് പോയതായി പറയപ്പെടുന്നു. എട്ടോളം വൈദികർ അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരണം എന്നാവശ്യപ്പെട്ടു. ഭൂമിയിടപാടിൽ വത്തിക്കാൻ ആവശ്യപ്പെട്ട റെസ്റ്റിട്യൂഷൻ എത്രയും വേഗം നടപ്പിലാക്കണമെന്ന് ചിലർ ആവശ്യമുന്നയിച്ചു. വൈദിക സമ്മേളനത്തിൽ ഒരുവിഭാഗം വൈദികർ കുർബാന ഏകീകരണത്തിൽ മാർ താഴത്തിനെ പിന്തുണച്ച് സംസാരിച്ചു. ഭൂരിഭാഗം വൈദികരും സമ്മേളനത്തിൽ നിശബ്ദത പാലിച്ചു
മാർ ആന്റണി കരിയിലിനെതിരെ നടപടിയെടുത്തത് കാനോൻ നിയമപ്രകാരം അല്ലെന്നും അതിൽ തങ്ങൾക്ക് പ്രതിഷേധമുണ്ടെന്നും ഒരു വൈദികൻ യോഗത്തിൽ പറഞ്ഞു. മാർ കരിയിലിനെതിരെ നടപടി എടുത്തത് വത്തിക്കാനാണെന്നും ഇക്കാര്യത്തിൽ തനിക്കൊന്നും പറയാനില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് യോഗത്തെ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.