'ശൈലജയുടെ കാലത്തെ സല്‍പ്പേര് പോയി, വീണ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ല'; രൂക്ഷ വിമര്‍ശനവുമായി സിപിഐ

'ശൈലജയുടെ കാലത്തെ സല്‍പ്പേര് പോയി, വീണ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കില്ല'; രൂക്ഷ വിമര്‍ശനവുമായി സിപിഐ

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണെന്നും ഒദ്യോഗിക നമ്പറില്‍ വിളിച്ചാല്‍ പോലും എടുക്കില്ലെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിക്ക് വകുപ്പില്‍ നിയന്ത്രണമില്ല. മുന്‍ മന്ത്രി കെ.കെ ശൈലജയുടെ കാലത്തെ സല്‍പ്പേര് പോയി. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കം നാണക്കേടായെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎല്‍എമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ നേരത്തേ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിമര്‍ശനത്തിന് പിന്നാലെ ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്നും വീണാ ജോര്‍ജ് തിരിച്ചടിച്ചിരുന്നു.

സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. എല്‍ഡിഎഫ് ജില്ലാ യോഗങ്ങളില്‍ കൂടിയാലോചന ഇല്ല. ജനീഷ് കുമാര്‍ എംഎല്‍എ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നത്. അങ്ങാടിക്കലില്‍ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.