വായ്പ തിരിച്ചു പിടിക്കാന്‍ പരിധിവിട്ട കളി വേണ്ട; ഫോണ്‍വിളി പകല്‍ മാത്രം; റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

വായ്പ തിരിച്ചു പിടിക്കാന്‍ പരിധിവിട്ട കളി വേണ്ട; ഫോണ്‍വിളി പകല്‍ മാത്രം; റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

മുംബൈ: വായ്പ തിരിച്ചു പിടിക്കുന്നതിന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉപയോക്താക്കളെ ഫോണ്‍ വഴി ബന്ധപ്പെടുന്നതിന് സമയപരിധിയും നിയന്ത്രണവും നിശ്ചയിച്ച് റിസര്‍വ് ബാങ്ക്. രാവിലെ എട്ടിന് ശേഷവും വൈകിട്ട് ഏഴിന് മുമ്പും മാത്രമേ ഫോണ്‍ വിളികള്‍ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദേശം.

ധനകാര്യ സ്ഥാപനങ്ങള്‍ പുറം കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തനം അതിരുകടക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് മാര്‍ഗ നിര്‍ദേശം. ഉപയോക്താക്കളെ അപമാനിക്കുന്ന ഇടപെടലുകള്‍ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

ഫോണ്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മോശം രീതിയിലുള്ള സന്ദേശങ്ങളോ ഭീഷണിയോ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ഗൗരവത്തോടെ കാണുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

വാണിജ്യ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്ക്, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, എക്സിംബാങ്ക്, നബാര്‍ഡ്, സിഡ്ബി, നാഷണല്‍ ഹൗസിങ് ബാങ്ക്, നാബ്ഫിഡ് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ കമ്പനികള്‍, ഭവന വായ്പാ കമ്പനികള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ എന്നിവയ്ക്കെല്ലാം മാര്‍ഗ നിര്‍ദേശം ബാധകമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.