സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലം മാറ്റം; പകരം നിയമനം നടത്തിയില്ല

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലം മാറ്റം;  പകരം നിയമനം നടത്തിയില്ല

കൊച്ചി: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്രതീക്ഷിത സ്ഥലം മാറ്റം. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോയിന്റ് ഡയറക്ടര്‍ രാധാകൃഷ്ണനെ ചെന്നൈയിലേയ്ക്ക് സ്ഥലം മാറ്റിയത്.

ഇദ്ദേഹം കൊച്ചി ഓഫീസിന്റെ ചുമതല ഒഴിഞ്ഞെങ്കിലും പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. പത്ത് ദിവസത്തിനകം ചെന്നൈയിലെ സോണല്‍ ഓഫീസില്‍ ജോയിന്‍ ചെയ്യാനാണ് നിര്‍ദേശം. ഒരു വര്‍ഷം മുമ്പ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വര്‍ണക്കടത്ത് കേസിന്റെ ചുമതലയുള്ളതിനാല്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു.

സ്പ്രിംഗ്ലര്‍ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരിക്കെയാണ് സ്ഥലം മാറ്റമുണ്ടായത്. സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പോയത് രാധാകൃഷ്ണനെതിരെയാണ്.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തുടര്‍ വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതിയില്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.

കേസിന്റെ ഓരോ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നുവെന്നും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത സ്ഥലം മാറ്റം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.