സോളാർ പീഡനക്കേസിൽ ഹൈബി ഈഡന് സി.ബി.ഐ. യുടെ ക്ലീൻചിറ്റ്

സോളാർ പീഡനക്കേസിൽ ഹൈബി ഈഡന് സി.ബി.ഐ. യുടെ ക്ലീൻചിറ്റ്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നതായും സി.ബി.ഐ. കോടതിയെ അറിയിച്ചു.

ഹൈബി ഈഡനെതിരായ സോളാർ ലൈംഗിക പീഡന പരാതിയുടെ അന്വേഷണത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ്  സി.ബി.ഐ. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ശക്തമായ തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും.കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.

2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34-ാംനമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജൻസികൾ അന്വേഷിച്ച കേസ് 2021 അവസാനമാണ് സി.ബി.ഐ. ഏറ്റെടുത്തത്. നിലവിൽ അഞ്ച് അംഗ സി.ബി.ഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. പീഡന പരാതിയിൽ ആറ് കേസുകളാണ് സി.ബി.ഐ. അന്വേഷിക്കുന്നത്. ഇതിൽ ആദ്യം അന്വേഷിച്ചത് ഹൈബി ഈഡന്റെ കേസായിരുന്നു.

തെളിവില്ലാതെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഹൈബി ഈഡനെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് സി.ബി.ഐ. യുടെ നിഗമനം. പരാതിക്കാരിയുടെ മൊഴിയിലും ചില വൈരുധ്യങ്ങളുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.