ന്യൂഡൽഹി: ഗാന്ധിക്കും നെഹ്റുവിനും എതിരെ ബിജെപി വ്യാജ പ്രചാരണം നടത്തുന്നുവെന്ന് സോണിയ ഗാന്ധി. സ്വാതന്ത്ര്യ ദിനത്തിൽ നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് സോണിയ ഗാന്ധി ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്.
രാഷ്ട്രീയ നേട്ടത്തിനായി സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും നേട്ടങ്ങളെയും കുറച്ചു കാണിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും സോണിയ പറഞ്ഞു. അടുത്തിടെ കർണാടകയിലെ ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ പരസ്യത്തിൽ നിന്ന് നെഹ്‌റുവിനെ ബി.ജെ.പി ഒഴിവാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സോണിയ ഗാന്ധിയുടെ വിമർശനങ്ങൾ.
“സുഹൃത്തുക്കളേ, കഴിഞ്ഞ 75 വർഷത്തിനിടയിൽ നമ്മൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു, എന്നാൽ ഇന്നത്തെ നാർസിസിസ്റ്റിക് സർക്കാർ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങളെയും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തവിധം നിസ്സാരവൽക്കരിക്കുന്നതിന്റെ തിരക്കിലാണ്,” സോണിയാ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്രപരമായ വസ്തുതകളെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ സൃഷ്ടിക്കുന്നതും ഗാന്ധി-നെഹ്‌റു-പട്ടേൽ-ആസാദ് തുടങ്ങിയ മഹാന്മാരായ ദേശീയ നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതുമായ എല്ലാ ശ്രമങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എതിർക്കുമെന്ന് അവർ പ്രസ്താവനയിൽ കുറിച്ചു.