പാലക്കാട്: സി.പി.എം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഷാജഹാന്റെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികൾ പിടിയിലായി കൊലയാളി സംഘത്തിൽപെട്ടവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽനിന്നും മറ്റൊരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷാജഹാന് നേരത്തേയും വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. കൊലപാതകം നടത്തിയവരില്‍ പലരും ഷാജഹാനുമായി മുമ്പ് സൗഹൃദബന്ധം ഉള്ളവരാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതുകൊണ്ട് ഭീഷണി അത്തരത്തില്‍ ഷാജഹാന്‍ കാര്യമാക്കിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. നവീന്‍ എന്നായാള്‍ നിരന്തരം ഷാജഹാനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കാറുണ്ടായിരുന്നു എന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു.
രാഷ്ട്രീയ വിരോധമാണ് ഷാജഹാന്റെ കൊലപാകത്തിന് പിന്നിലെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.