തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ തന്റെ സ്വകാര്യ യാത്രയ്ക്കായി ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ഡ്രൈവർ ജയ്സന്റെ വെളിപ്പെടുത്തൽ.
കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കോവിഡ് കാലത്താണ് ഡിഐജി എസ്. സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം മോൻസൺ തന്റെ ആവശ്യങ്ങൾക്കായി യഥേഷ്ടം ഉപയോഗിച്ചത്. ആലപ്പുഴയിൽ സഹോദരിയുടെ വീട്ടിൽ നിന്ന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും സുഹൃത്തായ പോലീസുകാരന് മദ്യക്കുപ്പി നൽകാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചതായും വെളിപ്പെടുത്തൽ.
തൃശൂരിൽ അനിത പുല്ലേലിന്റെ സഹോദരിയുടെ വിവാഹ വേദിയിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള മോൻസന്റെ യാത്രയും പോലീസ് വാഹനത്തിലായിരുന്നു. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്ന ഘട്ടത്തിൽ പരിശോധനകൾ ഒഴിവാക്കാൻ ഐജി ലക്ഷ്മണയുടെ കയ്യൊപ്പും സീലും അടങ്ങിയ പാസുകൾ മോൺസൺ ഉപയോഗിച്ചിരുന്നു. മറ്റു ചിലരുടെ യാത്രകൾക്കും ഈ പാസുകൾ നൽകിയിരുന്നതായും ജയ്സൻ വെളിപ്പെടുത്തുന്നു. കേസിൽ സാക്ഷിയായ ജയ്സൻ മുൻപ് ക്രൈം ബ്രാഞ്ചിനോട് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ചില തെളിവുകൾ അന്ന് കൈമാറിയെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല.