പൊന്നിന്‍ ചിങ്ങം പിറന്നു... ഇനി ഒണപ്പാട്ടും പൂവിളിയും; പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍

പൊന്നിന്‍ ചിങ്ങം പിറന്നു... ഇനി ഒണപ്പാട്ടും പൂവിളിയും; പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍

തിരുവനന്തപുരം: കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കും മഴക്കെടുതിയ്ക്കും അവധി നല്‍കി പൊന്നിന്‍ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. പ്രതിസന്ധികളുടെ കാലത്തെ അതിജീവിച്ച് ജീവിതത്തെ വീണ്ടും കരുപിടിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ.

ചിങ്ങം ഒന്ന് മലയാളികള്‍ക്ക് പുതുവര്‍ഷ ദിനമാണ്. കളളകര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളിലേക്കാണ് ഓരോ മലയാളിയും കണ്‍ തുറക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്നതാണ് പൊന്നിന്‍ ചിങ്ങം.

കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്.

കൂടാതെ കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.

ചിങ്ങ മാസത്തിലാണ് കേരളീയരുടെ ഉത്സവമായ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളാണ് കേരളീയര്‍ ഓണമായി ആഘോഷിക്കുന്നത്. ചിങ്ങം പിറന്നാല്‍ പിന്നെ എങ്ങും പൂക്കള്‍ കൊണ്ട് നിറയും. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ തുടങ്ങി എണ്ണമറ്റ പൂക്കള്‍ ചുറ്റും പൂത്തുനിറഞ്ഞു നില്‍ക്കും. അത്തം പിറന്നാല്‍ ഓണപൂക്കളം മുറ്റത്ത് നിറയും. അത്തം പത്തിനാണ് തിരുവോണം.

കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തില്‍ ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും സര്‍വഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.