കൊച്ചി: ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി അര്‍ഷാദില്‍ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. കാസര്‍കോട്ടു നിന്ന് പിടിയിലായ അര്‍ഷാദിന്റെ ബൈക്കില്‍ നിന്നാണ് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്. ഇതോടെ അര്‍ഷാദിനെതിരേ ലഹരിമരുന്ന് കേസും രജിസ്റ്റർ ചെയ്യും.
ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണെന്നും സൂചനയുണ്ട്.
കൊലപാതകം നടന്ന ഫ്‌ളാറ്റില്‍ പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പതിവായി ഇവിടെ പലരും വന്നുപോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
നേരത്തെ കൊണ്ടോട്ടിയിലെ ഒരു ജൂവലറി കവര്‍ച്ചാക്കേസിലും പ്രതിയാണ് അര്‍ഷാദ്. കൊണ്ടോട്ടിയിലെ കവര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ
ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു.
ഇയാളുടെ ബൈക്കില്‍നിന്ന് ഒരുകിലോ കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പ്രതിയെ കൊച്ചി പോലീസിന് കൈമാറുക.