ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്; പ്രതികാര രാഷ്ട്രീയമെന്ന് എഎപി

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്; പ്രതികാര രാഷ്ട്രീയമെന്ന് എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. മദ്യനയവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിസോദിയയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിലും റെയ്ഡ് നടന്നത്.

മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീട്ടിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സ്വാഗതമെന്നും ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ വേട്ടയാടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

സിബിഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രതികരണം. പാര്‍ട്ടിയുടെ നേതാക്കളുടെ വീട്ടില്‍ മുന്‍പും റെയ്ഡ് നടന്നിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസമായി ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് മുന്‍പ് തര്‍ക്കം നിലനിന്നിരുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തിലും സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.