തമിഴ്‌നാട്ടില്‍ ബസില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ അകത്താകും

തമിഴ്‌നാട്ടില്‍ ബസില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ അകത്താകും

ചെന്നൈ: ബസിൽ സഞ്ചരിക്കുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാർ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തു. സ്ത്രീ യാത്രക്കാർക്കു നേരെ തുറിച്ചു നോക്കുന്നവരെ പോലീസിലേൽപ്പിക്കാൻ പുതിയ നിയമത്തിൽ വകുപ്പുണ്ട്.

ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നത് കണ്ടക്ടറുടെ ചുമതലയാണെന്ന് നിയമ ഭേദഗതി വ്യക്തമാക്കുന്നു.

അനുമതിയില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും നിയമ വിരുദ്ധമാണ്. അശ്ലീലച്ചുവയോടെയുള്ള സംസാരം, നോട്ടം, കണ്ണിറുക്കൽ, ചൂളമടി ശാരീരിക സ്പർശനം ഇവയും കുറ്റകരമാണ്. മുന്നറിയിപ്പു നൽകിയിട്ടും ഇത്തരം പ്രവൃത്തികൾ തുടരുന്നവർക്കെതിരേയാണ് നടപടിയെടുക്കുക.

സ്ത്രീ യാത്രക്കാരോട് കണ്ടക്ടർമാർ അനാവശ്യ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. യാത്രക്കാർക്ക് പരാതി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം ബസിൽ സൂക്ഷിക്കണം. ആവശ്യം വരുമ്പോൾ ഇത് പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ പരിശോധനയ്ക്ക് നൽകണം. ഇവയെല്ലാം പുതിയ ഭേദഗതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.