ന്യൂഡൽഹി: ഉജ്ജയിനിലെ മഹാകൽ ക്ഷേത്രം കാണിച്ച് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ അവതരിപ്പിച്ച പരസ്യ ചിത്രം വിവാദമായതിന് പിന്നാലെ ഗുർഗ്വാൻ ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്കെതിരെ ബഹിഷ്‌കരണാഹ്വാനം. പരസ്യത്തിൽ, ഉജ്ജയിനിൽ ഒരു ഥാലി കഴിക്കാൻ തനിക്ക് തോന്നിയെന്നും അത് "മഹാകലിൽ" നിന്ന് ഓർഡർ ചെയ്തതായും നടൻ പറയുന്നു. പരസ്യം "മതവികാരം വ്രണപ്പെടുത്തുന്നു" എന്ന് പറഞ്ഞുകൊണ്ട് 'ബൊയ്‌കോട്ട് സൊമാറ്റോ' എന്ന ആഹ്വാനവുമായി നിരവധി പേരാണ് ട്വിറ്ററിൽ രംഗത്തെത്തിയത്.
മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള മഹാകലേശ്വർ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി ഥാലി മീൽസ് നൽകാറുണ്ട്. ഉജ്ജയിനിയിൽ തന്നെയുള്ള 'മഹാകൽ' എന്ന റെസ്റ്റോറൻറിലാണെങ്കിൽ പ്രധാന മെനുവാണ് ഥാലി. ഇതുദ്ദേശിച്ചായിരുന്നു പരസ്യം ചെയ്തത്. എന്നാൽ ക്ഷേത്രത്തിലെ ഥാലിയായി ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.
ഋത്വിക് റോഷൻ അവതരിപ്പിക്കുന്ന പരസ്യം പിൻവലിച്ച് സൊമാറ്റോ മാപ്പ് പറയണമെന്ന് ഉജ്ജയിനിലെ മഹാകൽ ക്ഷേത്രത്തിലെ പുരോഹിതന്മാർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സൊമാറ്റോയ്ക്കെതിരെ ബഹിഷ്‌കരണാഹ്വാനമുണ്ടായത്. പരസ്യം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഇവരുടെ വാദം. പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലെ പൂജാരികൾ കളക്ടറെ സമീപിച്ചു.