ഏഴ് മാസത്തിനിടെ പാക്കിസ്താനിലേക്ക് മടങ്ങിപ്പോയത് 334 അഭയാര്‍ത്ഥികള്‍

ഏഴ് മാസത്തിനിടെ പാക്കിസ്താനിലേക്ക് മടങ്ങിപ്പോയത് 334 അഭയാര്‍ത്ഥികള്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ മാത്രം ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് മടങ്ങിപ്പോയത് 334 അഭയാര്‍ത്ഥികളെന്ന് ഔദ്യോഗിക കണക്കുകള്‍. 2021 മുതലുള്ള 18 മാസത്തിനിടെ 1500 പാകിസ്താനി ഹിന്ദുക്കള്‍ ഇന്ത്യയില്‍ നിന്നും മടങ്ങിപ്പോയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും പൗരത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി കൈക്കൊള്ളാതിരുന്നതാണ് മടക്കയാത്രയ്ക്ക് കാരണം. പൗരത്വം നേടാന്‍ ആവശ്യമായ ഉയര്‍ന്ന ചെലവാണ് പലരെയും മടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ പൗരത്വം ആഗ്രഹിക്കുന്ന ഏകദേശം 25,000 പാകിസ്താനി ഹിന്ദുക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകള്‍. 15 വര്‍ഷമായി ഇന്ത്യയില്‍ തുടരുന്നവരായിരുന്നു ഇവര്‍. പൗരത്വം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ഇവര്‍ മടങ്ങുന്നതെന്ന് അഭയാര്‍ത്ഥി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്‍ജിഒ സിമന്ത് ലോക് സംഗതന്‍ പ്രസിഡന്റ് ഹിന്ദു സിംഗ് സോധ ചൂണ്ടിക്കാട്ടുന്നു.

2004ലും 2005ലും പാകിസ്താനില്‍ നിന്നുള്ള പൗരത്വം അനുവദിക്കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പുകള്‍ വഴി ഏകദേശം 13,000 പാകിസ്താന്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.