ബഹിരാകാശത്തെ ചെറുചലനം പോലും അറിയാം; ഇന്ത്യയുടെ ആദ്യ നിരീക്ഷണ കേന്ദ്രം ഉത്തരാഖണ്ഡില്‍

ബഹിരാകാശത്തെ ചെറുചലനം പോലും അറിയാം; ഇന്ത്യയുടെ ആദ്യ നിരീക്ഷണ കേന്ദ്രം ഉത്തരാഖണ്ഡില്‍

ഡെറാഡൂണ്‍: ബഹിരാകാശ മേഖലയുടെ നിരീക്ഷണ വൈദഗ്ധ്യത്തില്‍ ഇടം നേടി ഇന്ത്യയും. അമേരിക്കയും റഷ്യയും ചൈനയും കയ്യടക്കിയിരിക്കുന്ന ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങളോട് കിടപിടിക്കുന്ന വാന നിരീക്ഷണ കേന്ദ്രമാണ് ഇന്ത്യയില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ പോകുന്നത്. ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ മലനിരകളിലാണ് സംവിധാനം ഒരുങ്ങുന്നത്.

ബഹിരാകാശ സംവിധാനങ്ങളെ മുഴുവന്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള അത്യാധുനിക ദൂരദര്‍ശിനികളും റഡാറുകളും അടക്കം വലിയൊരു പ്രദേശത്താണ് കേന്ദ്രം സജ്ജമാക്കുന്നത്. ദിഗന്തര എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

ബഹിരാകാശത്തെ അന്തരീക്ഷ മാറ്റങ്ങളെ അപ്പപ്പോള്‍ അറിയാന്‍ സാധിക്കുന്ന സംവിധാനമാണ് (സ്പേസ് സിറ്റിയുവേഷണല്‍ അവെയര്‍നെസ് ഒബ്സര്‍വേറ്ററി) തയ്യാറാകുന്നത്. ബഹിരാകാശത്തെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം, സുരക്ഷ, ഉല്‍ക്കകളുടെ വരവ്, മറ്റ് ബഹിരാകാശ മാലിന്യങ്ങള്‍, ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ മൂലമുള്ള ഭീഷണി എല്ലാം നിരീക്ഷിക്കുന്ന സംവിധാനമാണ് സ്ഥാപിക്കുന്നത്.

ഇന്ത്യയുടെ കേന്ദ്രം ഓസ്ട്രേലിയയ്ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. ചൈനയുടേയും റഷ്യയുടേയും ഉപഗ്രഹങ്ങളുടെ നിരീക്ഷണവും നടത്തുന്നതിനാല്‍ പ്രതിരോധ മേഖലയിലും ഇന്ത്യയുടെ കേന്ദ്രം തന്ത്രപരമായ സഹായം നല്‍കും.

നിലവില്‍ അമേരിക്കയാണ് ഈ മേഖലയില്‍ സമഗ്രമായ സംവിധാനമുള്ള രാജ്യം. മറ്റ് രാജ്യങ്ങളെല്ലാം നാസയുടെ സഹായമാണ് അവരുടെ ഉപഗ്രഹ നിരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളില്‍ ബഹിരാകാശ നിരീക്ഷണ നിലയങ്ങള്‍ അമേരിക്ക സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം നിരവധി സ്വകാര്യ കമ്പനികള്‍ നല്‍കുന്ന വിവരങ്ങളും നാസ ശേഖരിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.