'ബാബ രാംദേവിനെ നിയന്ത്രിക്കണം': കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

'ബാബ രാംദേവിനെ നിയന്ത്രിക്കണം': കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: അലോപ്പതി വിരുദ്ധ പരാമര്‍ശം നടത്തുന്ന ബാബ രാംദേവിനെ നിയന്ത്രിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തെറ്റാണ്. ആയുര്‍വേദ-യോഗ മേഖലയിലെ സംഭാവനകള്‍ അനുജിത ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

'നിങ്ങള്‍ യോഗയെ ജനകീയമാക്കിയത് നല്ല കാര്യം തന്നെ. എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുത്. നിങ്ങള്‍ വിശ്വസിക്കുന്നത് എല്ലാം ശരിയാകുമെന്ന് എന്താണ് ഉറപ്പ്? എന്തു കൊണ്ടാണ് രാംദേവ് ഇങ്ങനെ അലോപ്പതിയേയും ഡോക്ടര്‍മാരേയും വിമര്‍ശിക്കുന്നത്? ഇത്തരം വിമര്‍ശനത്തില്‍ നിന്നും വിട്ടുനില്‍ക്കണം'- ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ പതഞ്ജലി ആയുര്‍വേദിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് നല്‍കി. അലോപ്പതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യങ്ങള്‍ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്.

ബാബാ രാംദേവിന്റേത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോഡേണ്‍ മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നാണ് ഹര്‍ജിയില്‍ ഐഎംഎ ആവശ്യപ്പെട്ടിരുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.