ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങൾ നൽകുന്ന വിധി പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി. ഈ വിഷയത്തിൽ കേന്ദ്രത്തിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ജൂലായ് 27 ന് പുറപ്പടുവിച്ച വിധിയിലെ രണ്ട് കാര്യങ്ങൾ വീണ്ടും നോക്കണമെന്ന് പ്രാഥമിക പരിശോധനയിൽ തങ്ങളുടെ വിലയിരുത്തലെന്ന് കോടതി വ്യക്തമാക്കി.
ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) കുറ്റാരോപിതന് നൽകേണ്ടതില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് പുനപരിശോധിക്കണം എന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ആരോപിതനിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയും പുനപരിശേധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശത്തുള്ള കള്ളപ്പണം മടക്കിക്കൊണ്ടുവരുന്നത് ഉൾപ്പടെയുള്ള നടപടികളെ കോടതി പിന്തുണയ്ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
അതേസമയം, ജൂലായ് 27 ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച വിധി പുനപരിശോധിക്കരുതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചത്.