അസം: അസമിൽ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതപരമായ ചടങ്ങിൻ്റെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് ചികിത്സ തേടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ലഖിംപൂരിൽ ജില്ലയിലെ നാരായൺപൂരിനടുത്തുള്ള പൻബാരി മേഖലയിൽ നടന്ന മതപരമായ പരിപാടിയിൽ കുട്ടികൾ അടക്കം ഗ്രാമത്തിലെ എൺപതോളം പേർ പങ്കെടുത്തിരുന്നു. പ്രസാദം കഴിച്ചയുടനെ പലർക്കും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇവരെ അടുത്തുള്ള മഹാത്മാഗാന്ധി മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
22 സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടെ 32 പേരാണ് ആദ്യം എത്തിയത്. പിന്നീട് 30 ഗ്രാമീണർ കൂടി ആശുപത്രിയിൽ എത്തി, ശേഷം 10 സ്ത്രീകളടക്കം 19 പേരെ കൂടി പ്രവേശിപ്പിച്ചു. ഗ്രാമവാസികൾക്കിടയിൽ മരുന്നുകളും വിതരണം ചെയ്തു. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.