സൊണാലി ഫോഗട്ടിന്റെ കൊലപാതകം സിബിഐയ്ക്ക് വിട്ടേക്കും

സൊണാലി ഫോഗട്ടിന്റെ കൊലപാതകം സിബിഐയ്ക്ക് വിട്ടേക്കും

പനാജി: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ചുമതല ആവശ്യമെങ്കില്‍ സിബിഐക്ക് നല്‍കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ കേസ് സിബിഐയ്ക്ക് വിടുമെന്ന് പ്രമോദ് സാവന്ത് അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി തന്നോട് സംസാരിച്ചുവെന്നും അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുവെന്നും പ്രമോദ് സാവന്ത് അറിയിച്ചു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്റെ സര്‍ക്കാര്‍ ഗോവ സര്‍ക്കാരിന് കത്തെഴുതുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സോണാലിയുടെ കുടുംബവുമായി സംസാരിച്ച ശേഷമായിരുന്നു മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രതികരണം. ഈ മാസം 22 ന് സഹായികളായി സുധീര്‍ സാഗ്വാനും സുഖ്വീന്ദര്‍ വാസിക്കുമൊപ്പം ഗോവയിലെത്തിയ സൊണാലി നോര്‍ത്ത് ഗോവയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഹൃദയസ്തംഭനമാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ സഹായികള്‍ക്കെതിരെ ഫോഗട്ടിന്റെ സഹോദരന്‍ ആരോപണം ഉയര്‍ത്തിയതോടെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.