സ്പെഷ്യല്‍ മാരേജ് ആക്ടില്‍ വിവാഹത്തിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന ഹര്‍ജി തള്ളി

സ്പെഷ്യല്‍ മാരേജ് ആക്ടില്‍ വിവാഹത്തിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് പൊതുയിടങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. മലയാളിയായ ആതിര ആര്‍. മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു തള്ളിയത്.

1954 ലെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തില്‍ എതിര്‍പ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കം ചട്ടങ്ങളില്‍ ചോദ്യം ചെയ്തുള്ളതായിരുന്നു ഹര്‍ജി. വിവാഹ അപേക്ഷകരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നു ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.

എന്നാല്‍ വിഷയത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി മുഖേനെ ഇടപെടാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്നത് അവ്യക്തമാണെന്നു ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും ബേല എം ത്രിവേദിയും വാദത്തിനിടെ പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകള്‍ ഹര്‍ജിക്കാരിയെ എങ്ങനെയാണു ബാധിക്കുന്നതെന്നും കോടതി ആരാഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.