'തങ്ങള്‍ ഖാലിസ്ഥാനികള്‍'; ജലന്ധറില്‍ കത്തോലിക്ക പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം

 'തങ്ങള്‍ ഖാലിസ്ഥാനികള്‍'; ജലന്ധറില്‍ കത്തോലിക്ക പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം

ജലന്ധര്‍: പഞ്ചാബില്‍ കത്തോലിക്കാ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. പള്ളിയുടെ മുന്നിലെ പിയാത്ത രൂപം വെട്ടിമാറ്റി. പള്ളിയുടെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വികാരിയുടെ കാര്‍ കത്തിച്ചു. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ 12.45 ഓടെ ഖാലിസ്ഥാനികളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഒരു സംഘം ആളുകള്‍ അക്രമം അഴിച്ചുവിടുയായിരുന്നു. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള പാട്ടിയിലെ ഇന്‍ഫന്റ് ജീസസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

അജ്ഞാതരായ ഒരു സംഘം ആളുകള്‍ പള്ളി വളപ്പില്‍ കയറി സെക്യുരിറ്റി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആക്രമണം നടത്തിയതെന്ന് വികാരി ഫാദര്‍ തോമസ് പൂച്ചാലില്‍ പറഞ്ഞു.

പള്ളിയുടെ പരിസരത്ത് നടന്ന അക്രമ സംഭവം സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. സിഖുകാരുടെ വിശുദ്ധ നഗരമായ അമൃത്സറില്‍ നിന്ന് 50 കിലോമീറ്റര്‍ തെക്കാണ് പാട്ടി എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. പള്ളിയിലെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അടുത്ത കാലത്തായി പഞ്ചാബില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ ചില സിഖ് സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ ആരോപണങ്ങള്‍ ഉന്നയിച്ചരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ സിഖ്, ഹിന്ദു വിഭാഗങ്ങളെ നിര്‍ബന്ധിത മതം മാറ്റം നടത്തുന്നുവെന്നായിരുന്നു ആരോപണം. സിഖ് സംഘടനകളുടെ പരമോന്നത സമിതിയായ അകാല്‍ തക്ത് ജാതേദറാണ് ആരോപണവുമായി എത്തിയത്. സമുദായ നേതാക്കളുടെ പ്രസംഗങ്ങളിലും മിഷണറിമാര്‍ക്കെതിരെ പ്രകോപനപരമായ പ്രചാരണം നടക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.