ദില്ലി: ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് എതിരായ പരാതികൾ ഹൈക്കമാൻഡിന് കൈമാറും. ജി-23 നേതാക്കളായ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ എന്നിവർക്കെതിരെയാണ് പരാതികൾ.
എ.ഐ.സി.സി ജനറൽ സെക്രട്ടറി വിവേക് ബൻസലിന് നൽകിയ പനൽകിയ പരാതിയിൽ ഹൂഡയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നനൽകണം എന്നാണ് ആവശ്യം. രാഹുൽ ഗാന്ധിക്ക് എതിരായ ഗുലാനബി ആസാദിന്റെ പരാമർശങ്ങളെ പിന്തുണച്ചു എന്നാണ് പൃഥ്വിരാജ് ചവാനെതിരായ ആരോപണം.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്ക് ഹൈക്കമാൻഡ് കടന്നേക്കില്ല. കോൺഗ്രസ് വിട്ട ഗുലാം നബി ആസാദുമായി കഴിഞ്ഞ ദിവസമാണ് ജി 23 നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
വൈകിട്ട് ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു കുടിക്കാഴ്ച. പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. വരുന്ന സെപ്റ്റംബർ അഞ്ചിന് ഗുലാം നബി ആസാദ് ജമ്മു കാശ്മീരിൽ റാലി നടത്തുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.