റേഷന്‍ കടയില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തത് എന്ത്?; കളക്ടറോട് വിശദീകരണം തേടി മന്ത്രി നിര്‍മല സീതാരാമന്‍

റേഷന്‍ കടയില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തത് എന്ത്?; കളക്ടറോട് വിശദീകരണം തേടി മന്ത്രി നിര്‍മല സീതാരാമന്‍

ഹൈദരാബാദ്: റേഷന്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഇല്ലാത്തതിന് ജില്ലാ കളക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തെലങ്കാനയിലെ കാമറെഡ്ഢി ജില്ലാ കളക്ടര്‍ ജിതേഷ് പാട്ടീലിനോടാണ് ധനമന്ത്രി ക്ഷോഭിച്ചത്.

ബിജെപിയുടെ ലോക്സഭാ പ്രവാസ് യോജനയുടെ ഭാഗമായാണ് നിര്‍മല സീതാരാമന്‍ സഹീറാബാദ് മണ്ഡലത്തില്‍ എത്തിയത്. ഇവിടെ റേഷന്‍ കടയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതെന്ന് കളക്ടറോട് ചോദിച്ചു.

ജനങ്ങള്‍ക്കു സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്നും കലക്ടറോട് മന്ത്രി ചോദിച്ചു. ഇതിന് ലഭിച്ച മറുപടിയില്‍ വ്യക്തതയില്ലാതെ വന്നപ്പോള്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ചു തന്നെ മന്ത്രി കളക്ടറോട് അതൃപ്തിയോടെ സംസാരിച്ചു. ഇതിന്റെ വിഡിയോ മന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഒരു രൂപയ്ക്കാണ് റേഷന്‍ കടയില്‍ അരി വില്‍ക്കുന്നത്. പൊതു വിപണിയില്‍ ഇതിന് 35 രൂപയാണ് വില. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ സംസ്ഥാനത്തിന്റെ വിവിഹം എത്രയാണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

സബ്സിഡി അരിയില്‍ 30 രൂപയും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാലു രൂപയാണ് ഇതില്‍ സംസ്ഥാനത്തിന്റെ വിഹിതം. കടത്തു കൂലിയും മറ്റു ചെലവുകളുമെല്ലാം വഹിക്കുന്നത് കേന്ദ്രമാണ്. ഇത് അര്‍ഹര്‍ക്കു തന്നെയാണോ ലഭിക്കുന്നത് എന്നറിയാനാണ് താന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ ധാന്യത്തില്‍ സിംഹഭാഗവും കേന്ദ്രം നല്‍കുന്നതിനാല്‍ റേഷന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നിട്ടും ചിത്രം വച്ചിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ ചിത്രവുമായി വരുമെന്നും അത് സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല കലക്ടര്‍ക്കാണെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

കേന്ദ്ര ധനമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ടിആര്‍എസും സംസ്ഥാന മന്ത്രിമാരും രംഗത്തു വന്നു. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരത്തില്‍ സ്വയം ചെറുതാവരുതെന്ന് മന്ത്രി ടി. ഹരീഷ് റാവത്ത് പറഞ്ഞു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.