രാജ്യം എട്ട് ശതമാനം ജി.ഡി.പി വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു; ഇന്ത്യയുടെ സമ്പദ്‌വ്യസ്ഥയെ ലോകം ബഹുമാനത്തോടെ നോക്കുന്നുവെന്ന് എസ് ജയശങ്കര്‍

രാജ്യം എട്ട് ശതമാനം ജി.ഡി.പി വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു; ഇന്ത്യയുടെ സമ്പദ്‌വ്യസ്ഥയെ ലോകം ബഹുമാനത്തോടെ നോക്കുന്നുവെന്ന് എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതില്‍ സന്തോഷം പങ്കുവെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വളരെയധികം ബഹുമാനത്തോടെയാണ് ലോകം നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ നേട്ടത്തില്‍ അഭിനന്ദനം അറിയിക്കുകയും രാജ്യം ഏഴ് മുതല്‍ എട്ട് ശതമാനം വരെ സാമ്പത്തിക വീണ്ടെടുക്കലിന് തയ്യാറായി എന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യ ഒരു വലിയ സാമൂഹിക പരിവര്‍ത്തനം കണ്ടു. സാമ്പത്തിക വീണ്ടെടുപ്പിന് നാം ഇന്ന് ഒരുങ്ങുകയാണ്. ലോകം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വളരെ ബഹുമാനത്തോടെയാണ് വീക്ഷിക്കുന്നത്. ലോക്ക്ഡൗണ്‍ മുതല്‍ ഇന്നു വരെ 800 ദശലക്ഷം ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷണം നല്‍കി വരുന്നു. പട്ടിണി മരണങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും എസ് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിദേശ നയത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങളില്‍ ഐ.ഐ.എം അഹമ്മദാബാദിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് ഇക്കാര്യം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.

രാജ്യം സ്വന്തമായി കൊറോണ വാക്‌സിന്‍ നിര്‍മ്മിച്ചതോടെ ഭാരതം ആദരിക്കപ്പെടാന്‍ ആരംഭിച്ചു. രാജ്യത്തെ ശൗചാലയ നിര്‍മ്മാണം ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ വില ഉയര്‍ത്തുകയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി 100 ദശലക്ഷം ശൗചാലയങ്ങളാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പണി കഴിപ്പിച്ചത്.

ശുചിത്വത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും ഏറ്റവും അടിസ്ഥാനമായ ഒന്നാണ് ശൗചായ നിര്‍മ്മാണം. സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനം വിദേശ രാജ്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും എസ്.ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.