ഡല്‍ഹിയില്‍ പണം ചെലവഴിക്കുമ്പോള്‍ സൂക്ഷിക്കണം; കള്ളനോട്ടു കേസുകളില്‍ രാജ്യ തലസ്ഥാനത്ത് 1342 ശതമാനം വര്‍ധനവ്

ഡല്‍ഹിയില്‍ പണം ചെലവഴിക്കുമ്പോള്‍ സൂക്ഷിക്കണം; കള്ളനോട്ടു കേസുകളില്‍ രാജ്യ തലസ്ഥാനത്ത് 1342 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: ഇനി ഡല്‍ഹിയില്‍ പണം ചെലവഴിക്കുമ്പോള്‍ സൂക്ഷിക്കണം. തിരികെ കള്ളനോട്ട് ലഭിക്കാന്‍ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വ്യാജ ഇന്ത്യന്‍ കറന്‍സികളുടെ എണ്ണത്തില്‍ 2021ല്‍ വന്‍ വര്‍ധനവാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്.

2021ല്‍ 50,000 വ്യാജ കറന്‍സികളാണ് പൊലീസ് പിടിച്ചെടുത്തത്. സംസ്ഥാന തലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തിക്കുന്ന നിരവധി സംഘങ്ങള്‍ ഡല്‍ഹിയില്‍ കള്ളനോട്ടുകള്‍ എത്തിക്കുന്നുണ്ടെന്നാണ് വിവരം. രാജ്യത്തിനകത്ത് ബീഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും നിര്‍മ്മിക്കുന്ന വ്യാജ നോട്ടുകളാണ് ഇവിടെ എത്തുന്നത്.

വ്യാജ കറന്‍സി പിടിച്ചെടുക്കുന്ന കേസുകളില്‍ 1342 ശതമാനം വര്‍ധനവാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിമാന മാര്‍ഗവും അയല്‍രാജ്യങ്ങളില്‍ നിന്നും അതിര്‍ത്തികളിലൂടെയും ഡല്‍ഹിയിലേക്ക് വ്യാജ നോട്ടുകള്‍ എത്തുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 2.05 കോടി രൂപ മൂല്യമുള്ള 50,151 വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ കണ്ടെടുത്തിരുന്നു. ഒരു ലക്ഷം രൂപ മൂല്യമുള്ള നോട്ടുകള്‍ 40,000 രൂപയ്ക്കാണ് കള്ളക്കടത്തുകാര്‍ ഇടപാട് നടത്തുന്നത്. 100 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ് കടത്തിയതില്‍ ഭൂരിഭാഗവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.