മുസ്ലിം ലീഗിനെ നിരോധിക്കണം: ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്

 മുസ്ലിം ലീഗിനെ നിരോധിക്കണം:  ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചു.

ഒക്ടോബര്‍ 18 നകം മറുപടി നല്‍കാനാണ് നിര്‍ദേശം. സയ്യദ് വാസിം റിസ്വി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജില്‍ ജസ്റ്റിസുമാരായ എം.ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.

ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല. എന്നാല്‍ മുസ്ലീം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജനപ്രതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ലേ ബാധകമെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിക്കും നിബന്ധന ബധകമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

മുസ്ലിം ലീഗിന് കേരളത്തില്‍ നിന്ന് ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണം തന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.