ഇന്ത്യ തങ്ങളുടെ മികച്ച ചങ്ങാതി; ദക്ഷിണേഷ്യയുടെ വികസനത്തിനായി ഒന്നിച്ച് പ്രയത്നിക്കുമെന്ന് ഷെയ്ഖ് ഹസീന

ഇന്ത്യ തങ്ങളുടെ മികച്ച ചങ്ങാതി; ദക്ഷിണേഷ്യയുടെ വികസനത്തിനായി ഒന്നിച്ച് പ്രയത്നിക്കുമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ അടുത്ത സുഹൃത്താണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ന് രാഷ്ട്രപതി ഭവനില്‍ എത്തിയ ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഹസീന രാജ്യത്തെത്തിയത്.

ഇന്ത്യ തങ്ങളുടെ മികച്ച ചങ്ങാതിയാണെന്നാണ് ഹസീന പറഞ്ഞത്. ഇന്ത്യന്‍ സന്ദര്‍ശനം തനിക്ക് കൂടുതല്‍ സന്തോഷം പകരുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ല. ഇന്ത്യയുമായി സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടെന്നും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

സ്വാതന്ത്ര്യം, ദാരിദ്ര്യ ലഘൂകരണം, സമ്പദ്‌വ്യവസ്ഥ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഉടനീളമുള്ള ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാക്കുന്നതിന് രണ്ട് രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തികമായി വികസിപ്പിക്കാനും നമ്മുടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും ഈ ചര്‍ച്ചയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗഹൃദം കൊണ്ട് ഏത് പ്രശ്‌നവും പരിഹരിക്കാനാകും എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി വ്യക്തമാക്കി.

ഷെയ്ഖ് ഹസീന രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍ എന്നിവരുമായി ഹസീന ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.