എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ച് ലോക നേതാക്കള്‍; പ്രചോദനാത്മക നേതൃത്വമെന്ന് നരേന്ദ്ര മോഡി

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചിച്ച് ലോക നേതാക്കള്‍; പ്രചോദനാത്മക നേതൃത്വമെന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ലോകനേതാക്കള്‍. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

2015ലേയും 2018ലേയും യു.കെ സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോഡി തന്റെ ട്വീറ്റില്‍ പരാമര്‍ശിക്കുന്നു. രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



ബ്രിട്ടനും കോണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കുമായി നിസീമമായ സേവനം അനുഷ്ടിച്ച വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.

യു.എസിന്റെ ചിന്തകളും പ്രാര്‍ഥനകളും ബ്രിട്ടനിലെ ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഒരു കാലഘട്ടത്തെ എലിസബത്ത് രാജ്ഞി നിര്‍വചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.



അതേസമയം എലിസബത്ത് തന്റെ പദവിയോട് നീതി പുലര്‍ത്തിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളലാഡിമിര്‍ പുടിന്‍ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ അനുശോചിച്ചു.

കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. പത്തുദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഖാചരണമാണ്. പാര്‍ലമെന്റിന്റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.