മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ മുംബൈ പൊലീസിനോട് സിആർപിഎഫ് വിശദീകരണം ചോദിക്കും. സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് അമിത് ഷായ്ക്കൊപ്പം പരിപാടികളിൽ പങ്കെടുത്തയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹേമന്ത് പവാർ എന്നയാളാണ് അറസ്റ്റിലായത്. അതീവ സുരക്ഷയുള്ള സ്ഥലങ്ങളിൽ ഉൾപ്പടെ ഇയാൾ പ്രവേശിച്ചതായാണ് വിവരം.
സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ചമഞ്ഞായിരുന്നു ഇയാൾ അമിത് ഷായോടൊപ്പം കൂടിയത്.അറസ്റ്റിലായ ഹേമന്ത് പവാർ ഒരു എംപിയുടെ പേർസണൽ സ്റ്റാഫ് ആണെന്ന് പൊലീസ് പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഐഡി കാർഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാൾ പരിപാടികളിൽ പങ്കെടുത്തത്.
സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായാണ് പവാർ പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഹേമന്ത് പവാർ പങ്കെടുത്തിരുന്നു, കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഡെപ്യൂട്ടി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വസതിക്ക് പുറത്തും ഇയാൾ കറങ്ങി നടന്നിരുന്നതായും കണ്ടെത്തി.ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റിൽ ഇയാളുടെ പേരില്ലെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ട് ചെയ്യുന്നത്.