ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കി. ചെന്നൈ സ്വദേശിനിയും നോയിഡ സ്വദേശിനിയുമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തുടർന്നാണ് പരീക്ഷയിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന വിദ്യാർത്ഥിനികൾ ജീവനൊടുക്കിയത്.
ചെന്നൈ സ്വദേശിനിയായ ലക്ഷ്മണ ശ്വേത തൂങ്ങിമരിക്കുകയായിരുന്നു. ഫിലിപ്പീൻസിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു.
നോയിഡ സ്വദേശിനിയായ 22കാരി സമ്പദ സൊസൈറ്റി കെട്ടിടത്തിന്റെ 19ആം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
മെഡിക്കൽ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്. രാജസ്ഥാൻ സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. യോഗ്യത നേടിയവരിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. ആൺകുട്ടികളെക്കാൾ 1.3 ലക്ഷം പെൺകുട്ടികൾ അധികമായി യോഗ്യത നേടിയിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതിയത് 17.64 ലക്ഷം വിദ്യാർത്ഥികളാണ്.
പരാജയം എന്നത് അവസാന വാക്കല്ല. ഓരോ പരാജയങ്ങളും വിജയത്തിന്റെ ചവിട്ടുപടിയാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. കുട്ടികൾ എന്താണെന്ന് വിധിയെഴുതുന്നത് അവർ എടുക്കുന്ന തീരുമാനങ്ങളാണ്. എവിടെ പതറിയാലും ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോവുക. സമൂഹത്തിൽ ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ കുടുംബങ്ങളിലും സമൂഹത്തിലും സർക്കാർ സംവിധാനങ്ങളിലും പ്രത്യേകം ബോധവൽക്കരണം നടത്തേണ്ടത് ആവശ്യമാണ്.