'സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കിയാല്‍ മതി'; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്ക് മമതാ ബാനര്‍ജിയുടെ താക്കീത്

'സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കിയാല്‍ മതി'; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്ക് മമതാ ബാനര്‍ജിയുടെ താക്കീത്

ബംഗാള്‍: തൃണമൂല്‍ സംഘടനാകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച തൃണമൂൽ കോൺഗ്രസിലെ സ്റ്റാർ എംപി മഹുവ മൊയ്ത്രയ്ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ താക്കീത്. സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കിയാൽ മതി എന്നാണ് മമത മഹുവ മൊയ്ത്രയോട് പറഞ്ഞത്. 

സ്വന്തം പാര്‍ലമെന്‍റ് മണ്ഡലത്തിലനപ്പുറം ഒരു ഇടപെടലും നടത്തരുതെന്ന ശക്തമായ താക്കീതാണ് മമത നല്‍കിയിരിക്കുന്നത്. മഹുവ മൊയ്ത്രയുടെ സ്വന്തം സ്ഥലവും മുന്‍ മണ്ഡലവും ഉൾപ്പെടുന്ന നദിയ ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു മമതയുടെ താക്കീത്.

“കരിംപൂർ ഇനി മഹുവയുടെ അധികാരപരിധിയല്ല. അത് അബു താഹറിന്റെ കീഴിലാണ്. അദ്ദേഹം അത് നോക്കിക്കൊള്ളും. നിങ്ങൾ നിങ്ങളുടെ ലോക്‌സഭാ സീറ്റ് നോക്കുക ആ പ്രദേശത്തോട് ചേർന്നുനിൽക്കുക,” മമത എംപിയോട് പറഞ്ഞു.

2016-ൽ നാദിയ ജില്ലയിലെ കരിംപൂർ മണ്ഡലത്തിൽ നിന്നാണ് തൃണമൂൽ എംഎൽഎയായി മൊയ്ത്ര തെരഞ്ഞെടുക്കപ്പെട്ടത്. 2019-ലെ തെരഞ്ഞെടുപ്പിൽ, കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥിയായി അവർ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിലൂടെ വാർത്തകളിൽ ഇടംനേടുന്ന മഹുവ മൊയ്‌ത്ര സ്വന്തം പാർട്ടി മേധാവിയുമായി പലപ്പോഴും കലഹങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.