ബംഗളൂരു: അടിയന്തര ശസ്ത്രക്രിയ നടത്താനായി ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് മൂന്ന് കിലോമീറ്റർ. ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടതോടെയാണ് സർജപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോക്ടർ ഗോവിന്ദ് നന്ദകുമാറിന് ആശുപത്രിയിലേയ്ക്ക് ഓടിയെത്തേണ്ട സ്ഥിതി വന്നത്.
പിത്താശയ രോഗം മൂലം കഠിന വേദന അനുഭവിക്കുന്ന ആൾക്കാണ് ശാസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഈ വിവരം അറിഞ്ഞ ഡോക്ടർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ വൻ ഗതാഗതക്കുരുക്കാണ് റോഡിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഓടിച്ചിരുന്ന കാർ സർജപുരം മാർലി റോഡിൽ എത്തിയപ്പോൾ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു.
ആശുപത്രിയിലേക്ക് 10 മിനിട്ട് ഡ്രൈവ് കൂടി മതിയായിരുന്നു. എന്നാൽ ഗതാഗതക്കുരുക്കിൽ ഇഴഞ്ഞിഴഞ്ഞ് ഈ ദൂരം പിന്നിടാൻ 45 മിനിറ്റ് എങ്കിലും വേണ്ടിവരും എന്ന് മനസിലായതോടെ കാറിൽ നിന്നിറങ്ങി ആശുപത്രിയിലേക്ക് ഓടുകയായിരുന്നുവെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസവും വ്യായാമം ചെയ്യുന്നതിനാൽ പ്രയാസമൊന്നും തോന്നിയില്ല. ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത തരത്തിലുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിതം ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു.