അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ വീട്ടിലേക്ക് ഭക്ഷണത്തിനായി ക്ഷണിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച് രാത്രി ഭക്ഷണം കഴിക്കാനെത്തുമെന്നറിയിച്ച് കെജ്‌രിവാളും. തിങ്കളാഴ്ച അഹമ്മദാബാദില്‍ നടന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സമ്മേളനത്തിലായിരുന്നു സംഭവം.
വിക്രം ദന്താനി എന്ന യുവാവ് സ്വയം പരിചയപ്പെടുത്തുകയും താന്‍ കെജ്‌രിവാളിന്റെ ആരാധകനാണെന്നറിയിക്കുകയും ചെയ്തു. പഞ്ചാബില്‍ ഒരു ഡ്രൈവര്‍ക്കൊപ്പം കെജ്‌രിവാള്‍ ഭക്ഷണം കഴിച്ച സംഭവം താന്‍ കേട്ടിരുന്നതായും അയാള്‍ പറഞ്ഞു. അതിനുശേഷമായിരുന്നു ഗുജറാത്തിയായ തന്റെ വീട്ടില്‍ ഭക്ഷണത്തിനെത്താമോ എന്ന വിക്രമിന്റ ചോദ്യം.
തീര്‍ച്ചയായും, കെജ്‌രിവാള്‍ മറുപടി പറഞ്ഞു. താന്‍ ഇന്ന് വരട്ടെയെന്നും തന്നെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമോ എന്ന് കെജ്‌രിവാള്‍ ചോദിച്ചു. രാത്രി എട്ട് മണിക്ക് ഭക്ഷണത്തിനായി വരാമെന്നും തനിക്കൊപ്പം രണ്ട് സഹപ്രവര്‍ത്തകരും ഉണ്ടാവുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.
എന്നാൽ തന്റെ രണ്ട് സഹപ്രവർത്തകർക്കൊപ്പം ഓട്ടോ റിക്ഷയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിലേക്ക് പോയ കെജ്രിവാളിനെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഗുജറാത്ത് പോലീസ് വഴിയിൽ തടഞ്ഞു. എനിക്ക് താങ്കളുടെ സെക്യൂരിറ്റി ആവശ്യമില്ലെന്നും ജനങ്ങൾക്കൊപ്പം യാത്ര ചെയുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നത് തന്റെ കടമയാണെന്നും കെജ്‌രിവാൾ വാദിച്ചു. ചെറുത്ത് നിൽപ്പിനിടയിലൂടെ കേജരിവാൾ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി അദ്ദേഹം ഭക്ഷണം കഴിച്ചു.