മദ്യപിച്ച് കാറോടിച്ച് അപകടം: യുവാവിന് അസാധാരണ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

 മദ്യപിച്ച് കാറോടിച്ച് അപകടം: യുവാവിന് അസാധാരണ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ പ്രതിയ്ക്ക് അസാധാരണ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്ന ലഘുലേഖകള്‍ തിരക്കേറിയ നഗരമധ്യത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണമെന്നാണ് കോടതി നിര്‍ദേശം. ഇതിലൂടെ നിരുത്തരവാദിത്വപരമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തിരിച്ചറിവ് പ്രതിയ്ക്കുണ്ടാവുമെന്നും കോടതി വിലയിരുത്തി.

മദ്യലഹരിയില്‍ കാറോടിച്ച് യുവാവായ പ്രതി വരുത്തിയ അപകടത്തില്‍ മൂന്ന് കാല്‍നട യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്രയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യുവാവിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

അതേസമയം വാദിഭാഗം ജാമ്യഹര്‍ജിയെ എതിര്‍ത്ത് രംഗത്തെത്തി. അലക്ഷ്യമായും അശ്രദ്ധമായും കാറോടിച്ച് മൂന്ന് പേര്‍ക്ക് അപകടമുണ്ടാക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്ത പ്രതിയ്ക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ യുവാവിന് കുടുംബത്തിന്റെ സംരക്ഷണ ചുമതലയുണ്ടെന്നും പരിക്കേറ്റവര്‍ ചികിത്സ പൂര്‍ത്തിയാക്കിയതായും ചൂണ്ടിക്കാട്ടി കോടതി പ്രതിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

രണ്ടാഴ്ച എല്ലാ ദിവസവും അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും രാവിലെ ഒന്‍പത് മുതല്‍ പത്തുവരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴു വരെയും ലഘുലേഖകള്‍ വിതരണം ചെയ്യാനും അതിന് ശേഷം ആവശ്യമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നുമാണ് യുവാവിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.